
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുളള മനുഷ്യശരീരത്തിന്റെ ത്വരയെയാണ് സാധാരണ പ്രകൃതിയുടെ വിളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുളള വെളിയം എന്ന പ്രദേശത്ത് ജനിച്ച് ശിവഗിരി മഠം വഴി രാഷ്ട്രീയത്തിലെത്തിയ സഖാവ് ഭാര്‍ഗവന്‍ അവര്‍കള്‍ക്ക് ഇപ്പോള്‍ തോന്നുന്ന പ്രകൃതിയുടെ വിളികള്‍ സൃഷ്ടിക്കുന്ന ദുര്‍ഗന്ധം ഇടതുമുന്നണിയെയും സംസ്ഥാന ഭരണത്തെയും മൂക്കില്‍ കോര്‍ക്കു വെച്ചടയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ്.
വര്‍ഷങ്ങളായി കച്ചവടം നടന്നുവരുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെ ഒരു സുപ്രഭാതത്തില്‍ കല്ലും കട്ടപ്പാരയുമായി ആക്രമിക്കാനടുക്കുക. അധികാരവെറി മൂത്ത വനിതകളടക്കം പൊലീസിനെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്യുക. പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ വിപ്ലവദൈവം മുണ്ടും മടക്കിക്കുത്തി സ്റ്റേഷനില്‍ നേരിട്ട് അവതരിക്കുക. ദൈവത്തിനു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന മന്ത്രി സില്‍ബന്ധികള്‍ പ്രതികളെ മോചിപ്പിക്കാന്‍ സ്റ്റേഷനിലെത്തുക.
ഇതൊക്കെ നടന്നത് നന്ദിഗ്രാമിലോ ഗുജറാത്തിലോ ബീഹാറിലോ ഒന്നുമല്ല. ഇത് ചെയ്തത് സിപിഎമ്മോ ബിജെപിയോ കോണ്‍ഗ്രസോ പോലെ ആള്‍ബലമുളള പാര്‍ട്ടിയുമല്ല. കേരളത്തില്‍ സിപിഐ എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാക്കളും അണികളും കഴിഞ്ഞ ദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണിതൊക്കെ.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പൗരസമൂഹത്തിനു നേരെ ഉടുമുണ്ട് പൊക്കിക്കാട്ടി, "ആരുണ്ടെടാ ചോദിക്കാന്‍" എന്ന ധാര്‍ഷ്ട്യം സിപിഐ എന്ന ഈര്‍ക്കില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. ആദര്‍ശം ചാക്കു കണക്കിന് അടുക്കിവെച്ചിരിക്കുന്നത് ഭൂഗോളത്തില്‍ തിരുവനന്തപുരത്തെ എം എന്‍ സ്മാരകത്തില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് സിപിഐക്കാര്‍.

പഴുത്തു പൊട്ടാന്‍ നില്‍ക്കുന്ന മൂലക്കുരുവിന്മേല്‍ അമര്‍ന്നിരിക്കുന്ന മുഖഭാവത്തോടെ വെളിയം നടത്തുന്ന ജല്‍പനങ്ങള്‍ കൂടി കേട്ടാല്‍ ഒരുമാതിരി ബോധമുളളവനൊക്കെ ഇത് അപ്പടി ശരിവെയ്ക്കുകയും ചെയ്യും.
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കും ഏലമലക്കാടുകളില്‍ റിസോര്‍ട്ട് പണിഞ്ഞ് സുഖിക്കുന്നവര്‍ക്കും വനംമാഫിയയ്ക്കും കൂട്ടിക്കൊടുപ്പാണ് സിപിഐയുടെ രാഷ്ട്രീയമെന്ന് കേരളം അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. നാണം തൊട്ടു തീണ്ടിയിട്ടുളളവന്‍ ആത്മഹത്യ ചെയ്തുപോകുന്ന തരത്തിലാണ് സിപിഐയുടെ കാപട്യം പുറത്തുവന്നത്.
അതിന്റെ അഴുക്കും കറയും കഴുകിക്കളയാന്‍ വെളിയവും എംഎന്‍ സ്മാരകത്തിലെ ആദര്‍ശവേതാളങ്ങളും ചെലുത്തിയ അതിബുദ്ധിയാണ് എഐവൈഎഫ് എന്ന യുവമര്‍ക്കട സംഘം കേരളത്തില്‍ കാട്ടിക്കൂട്ടിയത്.
മര്‍ക്കടന്മാര്‍ എറിഞ്ഞു തകര്‍ത്ത തിരുവനന്തപുരത്തെ സ്പെന്‍സേഴ്സ് സൂപ്പര്‍മാര്‍ക്കറ്റ് അവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യൂണിവേഴ്സിറ്റി കോളെജിനു തൊട്ടു മുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ആര്‍പിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സൂപ്പര്‍മാര്‍ക്കറ്റായി മാറിയതിനു ശേഷം എത്രയോ ഇടതുപക്ഷഭരണങ്ങള്‍ കേരളം കണ്ടു.
ഈ സ്ഥാപനത്തില്‍ നിന്നും പച്ചക്കറികളും ഭക്ഷ്യപദാര്‍ത്ഥങ്ങളും വാങ്ങിത്തിന്ന് വെളിയമടക്കമുളള സിപിഐ സഖാക്കള്‍ എത്രയോ ആയിരം തവണ പ്രകൃതിയുടെ വിളിക്ക് സമാധാനം പറഞ്ഞിരിക്കുന്നു.
പിന്നെ ഇപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ മാസം 20 ചൊവ്വാഴ്ച ഈ കടകള്‍ അടിച്ചു തകര്‍ക്കാന്‍ എന്താണ് സഖാക്കളേ പ്രചോദനം? നിങ്ങളുടെ ഇരുകൈകളിലുമല്ലേ കേന്ദ്ര സര്‍ക്കാരിന്റെ ആസനം താങ്ങി നിര്‍ത്തിയിരിക്കുന്നത്?നിങ്ങളുടെ മുന്നണിയല്ലേ സംസ്ഥാനം ഭരിക്കുന്നത്?
അഞ്ചു കോര്‍പറേഷനിലെയും ഭരണക്കസേരയില്‍ അമര്‍ന്നിരിക്കുന്നത് നിങ്ങളുടെ സഖാക്കളുടെ മൂടുകളല്ലേ, പിന്നെയോ നാല്‍പതോളം നഗരസഭകള്‍, എണ്ണൂറിലേറെ പഞ്ചായത്തുകള്‍, ഇവയിലൊക്കെയും പറക്കുന്നത് ഇടതു കെടുകാര്യസ്ഥതയുടെ അരിവാള്‍ പതിഞ്ഞ ചെങ്കൊടിയല്ലേ. പിന്നെ ആര്‍ക്കെതിരെയാണ് നിങ്ങളുടെ സമരം?

ഇവരുടെ കണ്ണുവെട്ടിച്ചാണോ പാന്തലൂണും ബിഗ് ബസാറും റിലയന്‍സും കേരളത്തിലെ തെരുവുകളില്‍ തങ്ങളുടെ ഷോപ്പിംഗ് മാളുകള്‍ കെട്ടിയത്? ഇനിയൊരു ചെറുകിടക്കുത്തകയ്ക്കും ലൈസന്‍സ് കൊടുക്കരുതെന്ന് കട്ടായം ശഠിച്ച, നാലുമാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലെ അധ്യക്ഷ പദത്തില്‍ അന്നിരുന്നതും വെളിവുകേടുകളുടെ വിപ്ലവം ഛര്‍ദ്ദിക്കുന്ന നേതൃപുംഗവല്ലായിരുന്നോ? എന്തായിരുന്നു തുടര്‍നടപടി?
നിങ്ങള്‍ക്ക് ഭരണപങ്കാളിത്തമുളള ഏതെങ്കിലും തദ്ദേശസ്ഥാപനം ചെറുകിടകുത്തകകള്‍ക്കു കൊടുത്ത ലൈസന്‍സ് പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ റദ്ദാക്കിയിരുന്നോ? കൊടുത്ത ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എവിടെയെങ്കിലും നിങ്ങള്‍ ഒരു പ്രമേയമെങ്കിലും അവതരിപ്പിച്ചിരുന്നോ? ഏതെങ്കിലും പ്രസംഗത്തില്‍ അങ്ങനെ ആവശ്യപ്പെട്ടിരുന്നോ?
ഫാബ്മാളിനും പാന്തലൂണിനും ബിഗ് ബസാറിനും റിലയന്‍സിനും കൊടുത്ത ലൈസന്‍സ് റദ്ദാക്കാനുംകൂടി ഇടതുമുന്നണി തീരുമാനിക്കണമെന്നാവശ്യപ്പെട്ട്, മുന്നണി യോഗം നടക്കുന്ന യോഗഹാളിലേയ്ക്കാണ് സഖാക്കളേ, നിങ്ങള്‍ മാര്‍ച്ച് നടത്തേണ്ടിയിരുന്നത്. ആ യോഗത്തില്‍ അതിക്രമിച്ചു കയറി വെളിയം അടക്കമുളള നേതാക്കന്മാരുടെ കരണത്ത് രണ്ടു പൊട്ടിച്ചിരുന്നെങ്കില്‍ പിറ്റേന്ന് പെരുമീനുദിക്കും മുമ്പ് റിലയന്‍സും കൂട്ടരും പശ്ചിമഘട്ടം കടന്നേനെ. നിങ്ങളെ യഥാര്‍ത്ഥ വിപ്ലവകാരികളുടെ ഗണത്തില്‍ പെടുത്തി കേരളം ആരാധിച്ചേനെ.
പകരം നിങ്ങള്‍ കാണിച്ചതോ, തിരിച്ചെറിയാത്ത കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. തിരിച്ചടിക്കാത്ത കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊട്ടിച്ചു. നാടു കുട്ടിച്ചോറാക്കി. ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ കരണം അടിച്ചു പുകച്ചു. നിങ്ങളുടെ നേതാക്കളുടെ പ്രൗഢിയും ധാര്‍ഷ്ട്യവും സ്വാധീനവും പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അവസരമുണ്ടാക്കി.
ഇണ ചേരുന്നതിനുളള ലൈംഗികോത്തേജനം കുതിരയ്ക്ക് കിട്ടുന്നതിന് കോവര്‍കഴുതയെ ഗോദയിലിറക്കുന്ന പതിവുണ്ട്. ആ കോവര്‍ കഴുതയുടെ റോളാണ് നവംബര്‍ 20ന് എഐവൈഎഫ് കേരളത്തില്‍ ചെയ്തു കൂട്ടിയത്. ധാര്‍ഷ്ട്യത്തിന്റെയും മര്യാദകേടിന്റെയും പര്യായമായി എംഎന്‍ സ്മാരകത്തില്‍ കഴിയുന്ന വയസന്‍പടയുടെ ഈഗോ സ്ഖലനത്തിന് ചെയ്തുകൊടുത്ത വദനസുരതമാണ് ഈ സമരാഭാസം.
ഇങ്ങനെ പറയാന്‍ കാരണമുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ രണ്ടു സിപിഐ കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സമരത്തില്‍ പങ്കെടുത്ത് അടിയേറ്റ എഐവൈഎഫിന്റെ ജില്ലാ പ്രസിഡന്റ് നാസര്‍. കോര്‍പറേഷന്‍ ഭരിക്കുന്ന, ചെറുകിട കുത്തകയ്ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഇടതുമുന്നണിയാണ് ആറുമാസം മുമ്പ് ബിലാത്തിക്കുളത്ത് സ്പെന്‍സേഴ്സിന്റെ സൂപ്പര്‍മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കിയത്. കമാ എന്നു മിണ്ടാതെ ഈ വിപ്ലവശൂരന്‍ തീരുമാനത്തെ കയ്യടിച്ച് അംഗീകരിച്ചു.
താന്‍ കൂടി അംഗീകരിച്ച് ആനയിച്ച സ്ഥാപനത്തെയാണ് പിന്നെ അനുയായികളെ കൂട്ടിച്ചെന്ന് ഇദ്ദേഹം അടിച്ചു തകര്‍ത്തത്. 'പിതൃശൂന്യ'മെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത് ഇമ്മാതിരി പ്രവര്‍ത്തനങ്ങളെയും ചേര്‍ത്താകണം.
കോഴിക്കോട്ട് മാത്രമല്ല, കൊച്ചിയിലുമുണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍. ഭരണമുന്നണിയില്‍ അവിടെയുമുണ്ട് സിപിഐക്കാര്‍. ആലപ്പുഴയില്‍ ഫാബ്മാളിനെ ആനയിച്ച് കൊണ്ടുവന്ന ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ പദത്തില്‍ ആസനം സ്ഥാപിച്ചിരിക്കുന്നത് എല്‍ജിന്‍ റിച്ചാര്‍ഡ് എന്ന സിപിഐക്കാരന്‍. ഇയാളെക്കൂടാതെ വേറെയുമുണ്ട് 10 കൗണ്‍സിലര്‍മാര്‍ ഈ പാര്‍ട്ടിക്ക്. ഫാബ്മാളെത്തിയാല്‍ ആലപ്പുഴയിലെ ചെറുകിട കച്ചവടക്കാര്‍ കുത്തുപാളയെടുക്കുമെന്നും അവര്‍ക്ക് തങ്ങളേയുളളൂ ഒരാശ്രയമെന്നും ഈ 11 മഹാന്മാര്‍ക്കും അറിയില്ലായിരുന്നു, ആറുമാസം മുമ്പു വരെ.
ഒരു പ്രയോജനവും കേരളത്തിനോ ഇടതുമുന്നണിക്കോ ഇല്ലാത്ത മന്ത്രിമാരെന്ന സല്‍പ്പേര് ഇമ ചിമ്മുന്ന നേരം കൊണ്ടാണ് സിപിഐയുടെ മന്ത്രിമാര്‍ സ്വന്തമാക്കിയത്. വി വി രാഘവന്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കൃഷി മന്ത്രിയുടെ ഭരണപാടവം കണ്ട് അരിവാളു കൊണ്ട് കഴുത്തറുത്തോ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചോ കൂട്ടിയിട്ടു കത്തിച്ച ജനയുഗം പത്രക്കെട്ടില്‍ എടുത്തു ചാടിയോ എത്ര തവണ ആത്മഹത്യ ചെയ്യുമായിരുന്നു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഭരിക്കുന്നുവെന്ന പേരില്‍ സി ദിവാകരന്‍ എന്ന മന്ത്രിശ്രേഷ്ഠനും പിആര്‍ഒ മേഖലയ്ക്ക് സിപിഐയുടെയും കേരളത്തിന്റെയും തനതു സംഭാവനയായ പത്നിയും കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ട് മനമടുത്ത ഇ ചന്ദ്രശേഖരന്‍ നായര്‍ ഏതാണ്ട് പൊതുപ്രവര്‍ത്തനം മതിയാക്കിയ മട്ടാണ്.
റവന്യൂ, വനം വകുപ്പുകളില്‍ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നീ രണ്ടു മോഴകളുടെ പേരാണ് മന്ത്രിപദത്തിനു നേരെ എഴുതി വെച്ചിരിക്കുന്നത്. ഭരിച്ചു മരുവുന്നത് സാക്ഷാല്‍ കെ ഇ ഇസ്മായില്‍. ഭൂമി കയ്യേറ്റവും വനം കയ്യേറ്റവും പോരാഞ്ഞ് ഓഫീസുകളില്‍ ജോയിന്റ് കൗണ്‍സില്‍ എന്ന ഭരണവിലാസം സര്‍വ്വീസ് സംഘടനയുടെ തെമ്മാടിത്തരവുമാണ് നടമാടുന്നത്.
കാള വൈക്കോല്‍ ചവയ്ക്കുന്ന ഈണത്തില്‍ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതാണ് ഭരണം എന്ന് പഠിച്ചുവെച്ചിരിക്കുന്ന ബിനോയ് വിശ്വത്തെപ്പോലുളള മന്ദബുദ്ധികളെക്കൊണ്ട് എന്താണ് കേരളത്തിന് ഉപയോഗം എന്ന് ചോദിക്കുന്നത് നാദാപുരത്തെ പാവം വോട്ടര്‍മാര്‍ മാത്രമല്ല, കേരളം മുഴുവനുമാണ്.
ഭൂമി കയ്യേറ്റമോ വനം കയ്യേറ്റമോ ഒഴിപ്പിക്കാന്‍ നട്ടെല്ലുറപ്പില്ലാത്ത പൂമാന്മാരാണ് പൊലീസ് സ്റ്റേഷന്‍ കയ്യേറി പ്രതികളെ മോചിപ്പിക്കാന്‍ മുണ്ടും മടക്കിക്കുത്തി ഇറങ്ങിയത്. അറസ്റ്റു ചെയ്യാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിളിന്റെ കരണത്തടിച്ചാണ് നഗരസഭയിലെ സിപിഐ കൗണ്‍സിലര്‍ രാഖി രവികുമാര്‍ ദേശീയ ജനാധിപത്യത്തിന്റെ സമരകാഹളം മുഴക്കിയത്.
അടികൊണ്ട കോണ്‍സ്റ്റബിള്‍ പ്രീതയാകട്ടെ തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്ന സഖാവും. ഇടതു ഭരണത്തില്‍ ഈര്‍ക്കില്‍ ഘടകകക്ഷിയുടെ തരിവളക്കൈകളേറ്റ് കരണം പുകഞ്ഞ പ്രീത സഖാവ് ഏതു വെളളത്തില്‍ കുളിച്ചാലാണ് ഈ ദുര്‍ഗന്ധം മാറുക? രാഖിയടക്കമുളള കൗണ്‍സിലര്‍മാരുടെ നഗരസഭ സ്പെന്‍സേഴ്സിന്റെ ലൈസന്‍സ് റദ്ദാക്കാത്തതിന് പാവം പ്രീതയെന്തു പിഴച്ചു?
സിപിഐ എന്ന പേരും പറഞ്ഞ് തെരുവിലിറങ്ങുന്നവന്റെ മുഖത്ത് കേരളം കാര്‍ക്കിച്ച് തുപ്പേണ്ടിയിരിക്കുന്നു. സ്വന്തം മന്ത്രിമാരുടെ ഭരണപരാജയം മൂടിവെയ്ക്കാന്‍ പൊറാട്ടു നാടകം കളിക്കുന്ന എഐവൈഎഫ് എന്ന കുട്ടിക്കുരങ്ങന്‍മാരെ കാണുന്നിടത്തിട്ട് മുട്ടുകാലു തല്ലിയൊടിക്കേണ്ടിയിരിക്കുന്നു.
ഭരണത്തിന്റെ സുഖസൗകര്യങ്ങളില്‍ ഉളുപ്പില്ലാതെ അമര്‍ന്നിരിക്കുകയും തെരുവിലിറങ്ങി താന്തോന്നിത്തരം കാണിച്ച് ജനജീവിതം താറുമാറാക്കുകയും ചെയ്യുന്ന ഈ വിഷപ്പാമ്പിന്റെ പല്ലു പറിക്കാനുളള ആര്‍ജവം മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ സിപിഎം നേതൃത്വത്തിനോ ഉണ്ടോ? ഉണ്ടാവാന്‍ വഴിയില്ല.
സിപിഎമ്മിലെ രണ്ടു ഗ്രൂപ്പുകളും കൂടിയാണ് ഈ വിഷപ്പാമ്പിന് പത്തിവിടര്‍ത്തി കൊടുംവിഷം ചീറ്റി അഴിഞ്ഞാടാനുളള കരളുറപ്പ് നല്‍കിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം മുന്നണിയെ തല്ലിക്കൊല്ലേണ്ടെങ്കില്‍, നീര്‍ക്കോലിയുടെ രൂപത്തില്‍ കാളകൂടം ചീറ്റുന്ന സിപിഐയെ നിലയ്ക്കു നിര്‍ത്തിയേ മതിയാകൂ. പറഞ്ഞില്ലെന്നു വേണ്ട.
ആദ്യമായി പ്രതികരണം എഴുതൂ.