clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
അഭയക്കേസ്: പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
വ്യാഴം, നവംബര്‍ 20, 2008, 10:03 [IST]

കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഫാദര്‍ തോമസ്‌ എം കോട്ടൂരാന്‍, ഫാദര്‍ ജോസ്‌ പുതൃക്ക, സിസ്റ്റര്‍ 

Sister Sephy
സെഫി എന്നിവരെ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഡിസംബര്‍ രണ്ട്‌ വരെ സിബിഐ കസ്‌റ്റഡിയില്‍ വിട്ടു കൊടുത്തു.

പ്രതികളെ ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇവരെ വിട്ടുകിട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതേ സമയം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ തങ്ങളെ ചോദ്യം ചെയ്യാവൂയെന്ന പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. അന്വേഷണ ഏജന്‍സിയ്‌ക്ക്‌ പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിയ്‌ക്കേണ്ട തരത്തിലുള്ള അപൂര്‍വമായ കേസാണിതെന്നും അത്‌ കൊണ്ട്‌ തന്നെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിയ്‌ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികളെ മാനസിക പീഡനത്തിന്‌ ഇരയാക്കരുതെന്നും ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌‌.

അറസ്‌റ്റിലായവരെ കോടതിയില്‍ കൊണ്ടു വരുന്നുണ്ടെന്നറിഞ്ഞ്‌ കോടതി പരിസരത്ത്‌ വന്‍ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ കഷ്ടപ്പെട്ടാണ്‌ പ്രതികളെ കോടതിയ്‌ക്കുള്ളിലേക്ക്‌ കൊണ്ടു പോയത്‌. പ്രതികള്‍ക്ക്‌ നേരെ രൂക്ഷമായ അസഭ്യ വര്‍ഷവും ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായി.

അഭയ കൊല്ലപ്പെട്ട്‌ പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ കേസില്‍ നിര്‍ണായകമായ അറസ്റ്റ്‌ നടന്നിരിയ്‌ക്കുന്നത്‌. സിബിഐ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്‌പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌.

വൈദികരെ ചൊവ്വാഴ്‌ച രാത്രിയിലും സിസ്റ്റര്‍ സെഫിയെ ബുധനാഴ്‌ച രാവിലെയുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അഭയ താമസിച്ചിരുന്ന പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്‌ സമീപം താമസിച്ചിരുന്ന സഞ്‌ജു എന്ന യുവാവിന്റെ മൊഴിയാണ്‌ ഇവരുടെ അറസ്റ്റിന്‌ വഴി തെളിച്ചിരിയ്‌ക്കുന്നത്‌.

അഭയ കൊലപ്പെട്ട രാത്രിയില്‍ ഫാദര്‍ കോട്ടൂരാന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിന്‌ സമീപം കണ്ടെന്ന്‌ സഞ്‌ജു മൊഴി നല്‌കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ മൂന്നു പേരെയും സിബിഐ നേരത്തെ നാര്‍ക്കോ അനാലിസിസിന്‌ വിധേയമാക്കിയിരുന്നു.

പരിശോധനയ്‌ക്കിടെ അഭയയെ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയും കിണറ്റില്‍ തള്ളിയതായും ഇവര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നു.

എന്നാല്‍ കോടതിയില്‍ നാര്‍ക്കോ പരിശോധന ഫലങ്ങള്‍ തെളിവായി അംഗീകരിയ്‌ക്കാത്ത സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുന്നത്‌ സിബിഐ വൈകിയ്‌ക്കുകയായിരുന്നു.

ഇപ്പോള്‍ വ്യക്തമായി സാക്ഷിമൊഴിയുടെ പിന്‍ബലത്തിലാണ്‌ ഏറെ നിര്‍ണായകമായ അറസ്റ്റ്‌ സിബിഐ നടത്തിയിരിക്കുന്നതെന്നാണ്‌ സൂചന.

 

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ