കോട്ടയം: സിസ്റ്റര്‍
അഭയ കേസ് ആദ്യമന്വേഷിച്ച റിട്ടയേഡ് എഎസ്‌ഐ വിവി അഗസ്റ്റിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
അഗസ്‌റ്റിന് സിബിഐയില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഢനമേല്‍ക്കേണ്ടി വന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടെ കുടിക്കാന്‍ വെള്ളം നല്‍കിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്‌ഥനായ മകന്റെ ജോലി കളയുമെന്ന് സിബിഐ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.
അഗസ്‌റ്റിന്റെ മരണം ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിപ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
2008 നവംബര്‍ 25 നാണ് അഗസ്‌റ്റിനെ വീടിനു സമീപമുള്ള പുരയിടത്തില്‍ കൈയിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് സിബിഐ ആണ് ഉത്തരവാദിയെന്നും മറ്റാര്‍ക്കും പങ്കില്ല എന്നും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലും ഇത് സംബന്ധിച്ച് സൂചനകളുണ്ടായിരുന്നു.