clear
clear
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുരളിയോട് മാത്രം അയിത്തമെന്തിന് മുല്ലപ്പള്ളി

Mullapally Ramachandran
കോഴിക്കോട്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം മുരളീധരന്റെ തിരിച്ചുവരവ് പ്രശ്‌നം കോണ്‍ഗ്രസില്‍ കലാപത്തിന് വഴിമരുന്നിടുന്നു. മുരളിയുടെ തിരിച്ചുവരവിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ ഈ വിഷയത്തില്‍ കേരത്തിലെ പാര്‍ട്ടി ഘടകം രണ്ടു തട്ടിലായിരിക്കുകയാണ്.

തിരിച്ചുവരവിന് കാത്തിരിയ്ക്കുന്ന മുരളീധരനോട് മാത്രം അയിത്തം കല്‍പ്പിയ്‌ക്കേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുരളിയെ തിരികെയെടുക്കണമെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട മുല്ലപ്പള്ളിയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായും രഹസ്യമായും എതിര്‍പ്പുയര്‍ത്തിയിട്ടും പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന സൂചന നല്‍കിക്കൊണ്ടാണ് അദ്ദേഹം വീണ്ടും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിയ്ക്കുന്നത്.

കോണ്‍ഗ്രസ് ഒരു വിശാല പാര്‍ട്ടിയാണെന്നും മുരളീധരനെ മാത്രം പ്രതിരോധിയ്ക്കുന്നതെന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു. തന്റെ കഴിഞ്ഞ ദിവസത്തെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറിനകം നല്‍കിയ വിശദീകരണത്തില്‍ ഹസ്സന് വ്യക്തമായ മറുപടി നല്‍കുന്നതിനും മുല്ലപ്പള്ളി പ്രത്യേകം ശ്രദ്ധിച്ചു. താന്‍ അത്രയ്ക്ക് അപകടകരമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഹസ്സന് മറുപടി നല്‍കിയത്. മുരളീധരന്‍ പ്രസ്താവനകളില്‍ കൂടുതല്‍ ആത്മ നിയന്ത്രണം പാലിയ്ക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായം പറയേണ്ടത് മാധ്യമങ്ങളോടല്ലെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എല്ലാവരും കെപിസിസിയുടെ തീരുമാനം അംഗീകരിയ്ക്കണമെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.

മുരളീധരന് മടങ്ങിവരുന്നതിനുള്ള അവസരം നല്‍കണമെന്ന് മുല്ലപ്പള്ളി കഴിഞ്ഞയാഴ്ച കോഴിക്കോട്ട് പറഞ്ഞത് കോണ്‍ഗ്രസിനുള്ളില്‍ പുതിയ നീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. മുരളീരന്‍ ഊര്‍ജ്ജസ്വലനായ നേതാവാണെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത് പലരെയും അമ്പരിപ്പിച്ചിരുന്നു.

എകെ ആന്റണിയുടെ അനുഗ്രഹാശ്ശിസുകളോടെയാണ് മുല്ലപ്പള്ളി മുരളിയ്ക്കനുകൂലമായി കരുക്കള്‍ നീക്കുന്നതെന്ന് സൂചനകളുണ്ട്. കേന്ദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കേരള രാഷ്ട്രീയത്തില്‍ തന്റെ പിടി അയയുന്നു എന്ന ആശങ്കയാണ് മുരളിയ്ക്കനുകൂലമായി നിലപാട് സ്വീകരിയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിയ്ക്കുന്ന ഘടകമെന്ന് കരുതപ്പെടുന്നു.

അടുത്തിടെ ശക്തിപ്രാപിച്ച ഉമ്മന്‍ ചാണ്ടി-ചെന്നിത്തല അധികാരകേന്ദ്രങ്ങളുടെ ബലം കുറയ്ക്കുന്നതിനായി മുരളിയുടെ പ്രവേശനം പ്രയോജനപ്പെടുത്താനാണ് നീക്കം. അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലാക്കി പാര്‍ട്ടിയ്ക്കുള്ളില്‍ കയറിക്കൂടാന്‍ മുരളിയും നീക്കങ്ങള്‍ സജീവമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും ചൂടുപിടിയ്ക്കുകയാണ്.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
 വീഡിയോ